2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഈ കാലമെന്‍ പ്രവാസകാലം


മരുഭൂമിയുടെയൊരീ  മടുപ്പിക്കുന്നോരാ നിറമെന്‍
നാടിന്റെ ഹരിത നിറമായ്‌ മാറിയെങ്കിലെന്നെന്‍
മിഴികള്‍ ആശിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

വര്‍ഷത്തിലെപ്പോഴോ നാമമാത്രമായ് പെയ്യുന്നൊരീ
മരുമഴയില്‍ നാട്ടിലെ വര്‍ഷകാലമോര്‍ത്തെന്‍
മനവും മിഴിയും കുളിര്‍ക്കുന്നോരീ കാലമെന്‍ പ്രവാസകാലം ...

കത്തി ജ്വലിക്കുമീ സൂര്യനിലെയ്ക്കുള്ളൊരാ ദൂരം
നാട്ടിലെ സൂര്യനെക്കാള്‍ അരികിലെന്നു ഞാന്‍
തിരിച്ചറിയുന്നോരീ കാലമെന്‍ പ്രവാസകാലം …

കടലുതാണ്ടി വന്നോരീ കരയിലും കടല് കടന്നു
തിരിച്ചു പോയിടുകിലെന്‍ ജന്മനാട്ടിലും അതിഥിയായ്
വസിച്ചിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

കളിയും തമാശയും ശകാരവും ഊട്ടിതന്നോരെന്നാ പഴയ
ബന്ധുമിത്രാദികളില്‍ കൃത്രിമമാമൊരു ബഹുമാനം മാത്രം
മുഖപ്രസാദമായ് വിടരുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്ന് ഞാന്‍ കാണുന്നൊരീ പല പുതുമുഖങ്ങളിലും
അന്ന് ഞാന്‍ കണ്ട പരിചിത മുഖങ്ങളെ
തിരയുന്നോരീ കാലമെന്‍ പ്രവാസകാലം ...

ആഗ്രഹങ്ങള്‍ തീര്‍ത്തൊരാ സിംഹാസനമതില്‍ ഉപവിഷ്ടനായ്
സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിച്ചു ദീനങ്ങള്‍ക്ക്
സ്വാഗതമോതുന്നോരീ കാലമെന്‍ പ്രവാസകാലം…

പ്രിയരാമൊരാ മിത്രങ്ങളുടെ വിവാഹവും വേര്‍പാടും
മന:കണ്ണുകളില്‍ സങ്കല്‍പ്പിച്ചീടുവാനുള്ളൊരാ ദിവ്യശക്തിയാല്‍
അനുഗ്രഹീതനായിടുന്നോരീ കാലമെന്‍ പ്രവാസകാലം ...

ഇന്നില്ലെങ്കിലെന്തു നാളെയുണ്ടല്ലോ നാളെയില്ലെങ്കിലെന്തു മറ്റന്നാളുണ്ടല്ലോ
എന്നിങ്ങനെയോര്‍ത്തു നാളുകളൊടുക്കി സ്വന്തമായൊരു ദിനം
പോലുമില്ലാത്തൊരീ പ്രവാസി തന്‍ കാലം പ്രവാസകാലം.

                      **********************

കിരാത വേട്ട


കാലമിതെത്ര മുന്നോട്ടു നീങ്ങിയാലും
കിരാതരാം കൂട്ടരവരുടെ കൊടും
ക്രൂരതകള്‍ കുറയുന്നില്ലൊരിക്കലും

ഇന്നലെയത് കണ്ടപ്പോള്‍
നാടും നഗരവും നാട്ടാരുമോതി
സംഭവിക്കില്ലൊരിക്കലുമിനിയും ഇതുപോലൊരു വേട്ട

വാക്കുകള്‍ മാത്രം പാഴ്വാക്കാകുന്നു
പ്രതിജ്ഞകളെ മാത്രം ചിതലരിച്ചിടുന്നു
കിരാതന്മാര്‍ തന്‍ നീരാളി
കരങ്ങള്‍ക്ക് മാത്രം നീളമേറിടുന്നു

ഇന്നലെയവള്‍ക്ക് വേണ്ടി കണ്ണീരൊരുപാടൊഴുക്കി
ഇന്നിപ്പോഴിവള്‍ക്ക് വേണ്ടിയും
നാളെയുമൊഴുക്കീടുവാന്‍ കണ്ണുനീര്‍ മാത്രം ബാക്കിയീ സ്വാര്‍ത്ഥരാം മനുജരില്‍

ആരു പണിതീ നിയമസംഹിതകള്‍
ആര്‍ക്കു വേണ്ടി തീര്‍ത്തുവീ നിയമത്തിന്‍ ചട്ട കൂടുകള്‍
സമയമിതേറെ അതിക്രമിച്ചു മാറ്റിയിതൊന്നെഴുതീടുവാന്‍

സൗമ്യരാമീ സോദരിമാര്‍ ഒരു നിമിഷം സഹിച്ചോരാ വേദന
നൂറിലൊന്നായ് പോലും തിരിച്ചു നല്‍കാന്‍
കഴിയാത്തൊരീ നിയമങ്ങള്‍ കാറ്റില്‍ തുലയട്ടെ

വാര്‍ത്തകള്‍ വില്പന ചരക്കുകളാക്കിടുന്നൊരീ മാദ്ധ്യമത്തിനോ
പണത്തിന്റെ തൂക്കതിനൊത്ത് ചാഞ്ഞു പോയിടുന്നോരീ ന്യായാധിപര്‍ക്കോ
പിന്നാമ്പുറ സത്യങ്ങള്‍ തെളിയിക്കുവാന്‍ ഒട്ടുമില്ല സമയം

നിന്റെയാ സ്വന്തം സോദരിക്കാണോയിത് സംഭവിച്ചതെന്ന്
നെഞ്ചോട്‌ കരം ചേര്‍ത്ത് ചോദിച്ചീടുകില്‍
വന്നിടുമോ ഇന്നീ കാണും നിശ്ചലത നിന്റെയീ കരങ്ങള്‍ക്ക്

ഓരോ കിരാത വേട്ടയ്ക്കുമൊടുവില്‍
കിരാതര്‍ എങ്ങോ പോയ്‌ മറഞ്ഞീടുന്നു
ഇരകളെ മാത്രമീ വേട്ടതന്‍ വാര്‍ഷികത്തില്‍ സ്മരിച്ചീടുന്നു നാം

ഇതുപോലോരിരയ്ക്കും ജന്മമിനിയും ഉണ്ടാകാതിരിക്കട്ടെ
എന്ന് പ്രാര്‍ത്ഥിച്ചീടുവാനുള്ള പിന്‍നാഡിയല്ലാതെ
ഇതുപോലൊരു കിരാതനെയും ജീവിച്ചീടുവാന്‍
അനുവദിക്കയില്ലയീ മണ്ണീലെന്നോതുവാനുള്ള ത്രാണി എന്ന് വരും നമ്മളില്‍

എങ്കിലും എങ്കിലും നാടേറ്റെടുത്തൊരീ
നാം വ്സ്മൃതിയില്‍ പൂഴ്ത്താന്‍ പോകുന്നോരീ നഷ്ടം
ആയുഷ്കാലം മുഴുവനും നഷ്ടമായ് ഭവിച്ചിടും
അവള്‍ തന്‍ കുടുംബമിതൊന്നിനു മാത്രം
   ***********************************

അനിർവ്വചനീയമാം ഗന്ധങ്ങൾ !!

തൊട്ടു കാണിക്കുവാന്‍ അറിഞ്ഞീടുന്നില്ല
വരച്ചു കാണിച്ചീടുവാനും അതാകുന്നില്ല
മൊഴിഞ്ഞോ രചിച്ചോ വര്‍ണ്ണിച്ചീടുവാനുമാകുന്നില്ല
ഓര്‍മ്മകളില്‍ അമരത്വമാര്‍ജ്ജിച്ചൊരെന്‍ ഗന്ധങ്ങളെ.

പുസ്തക താളുകള്‍ക്കിടയില്‍ വാനം കാണാതെ
കാത്തൊരാ മയില്പ്പീലിക്കു കുഞ്ഞ് പിറന്നോയെന്ന്
ഇരുളറയില്‍ വിടര്‍ത്തി നോക്കുമ്പോഴുള്ളൊരാ ഗന്ധം
ഇന്നുമെന്‍ മൂക്കിന്‍ തുമ്പില്‍ നിര്‍വചനമറ്റു തങ്ങി നില്‍ക്കുന്നു.

മണ്ണാം ചിരട്ടയില്‍ മണ്ണപ്പം ചുട്ടതും
കാല്പാദമതിന്‍ മുകളില്‍ മണ്ണിട്ടുമൂടി
പിന്നെ പതിയെ പാദം വലിച്ചൂരി ഗുഹയുണ്ടാക്കി
കളിച്ചപ്പോഴുമുള്ളൊരാ കൈകാലുകള്‍ തന്‍
ഗന്ധം സ്മരിച്ചീടുകില്‍ ഇന്നുമത് ജനിച്ചീടുന്നു.

അമ്പലക്കുളത്തില്‍ ആദ്യമായ് മുങ്ങിയമര്‍ന്നപ്പോള്‍
ദാഹജലമെന്നോളം മൂക്കിലൂടറിയാതെയാരൊ ചൊരിഞ്ഞൊരാ
വെള്ളത്തിന്‍ തെല്ലൊരു ഭീതിയാം ഗന്ധവും
ചൊല്ലിടാനാകാതെ വിമ്മിഷ്ടമാകുന്നുവെൻ മനം.

മണ്ണിനെ മഴ കുളിപ്പിച്ചു തോര്‍ത്തിയതിന്‍
ശേഷമുള്ളൊരാ ഗന്ധം ഇന്നും എനിക്കന്ന്യമല്ലെങ്കിലും
പകര്‍ന്നു നല്‍കുവാനെനിക്കതു സാദ്ധ്യമാകുന്നില്ല
മണ്ണിന്റെയും മഴയുടെയും സ്വന്തക്കാരനായിരുന്നിട്ടും.

ജീവിത ചക്രത്തില്‍ എപ്പൊഴോ കടലുകള്‍ താണ്ടി വന്നൊരെന്‍
പുത്തന്‍ ദിനങ്ങളുടെ ഒറ്റപ്പെട്ട മണമിന്നേറെക്കുറെ
അന്ന്യമായെങ്കിലും സ്മരിച്ചീടുന്നുവാ ഗന്ധവും
ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തൊരു ഗന്ധമായ്.

പരിചിതമാമീ ഗന്ധങ്ങളൊക്കെയും എങ്ങനെ
പരിചയപ്പെടുത്തുമെന്നറിയാതെ വിഷണ്ണനാകുമ്പോഴും
മമ സ്മരണകള്‍ക്കു ചിറകുവിരിയിക്കുമീ ഗന്ധങ്ങള്‍
ഒരു വേള സ്മരിച്ചീടുമ്പോള്‍ വന്നു പോകുന്നുവോരോന്നും
മൂക്കിന്‍ തുമ്പിലോ മനസ്സിന്നാഴങ്ങളിലോ അണുവിട ചോരാതെ !!



      *****************************************

പ്രണയിനിക്കായ്

എത്ര ദൂരം എന്നെ വിട്ടകലാന്‍ ശ്രമിച്ചാലും
അത്ര ദൂരം എന്‍ ഹൃദയത്തിന്നടിത്തട്ടില്‍ ആഴ്ന്നിറങ്ങുന്നു നീ

നീ മൗനം വരിക്കുമോരോരോ നിമിഷങ്ങളിലും
ഓരോ മഹാ കാവ്യങ്ങള്‍ പിറവി കൊണ്ടിടുന്നു.

നീ എന്നരികില്ലില്ലാത്ത ഓരോ നിമിഷവും
നീ മാത്രമായെന്‍ കനവുകള്‍ നിറയുന്നു

എന്‍ നയനങ്ങള്‍ നിന്നെ തേടി അലയുമ്പോഴും
അറിയുന്നുവെന്‍ അകകണ്ണാല്‍
ഒളികണ്ണാലുള്ളൊരാ നിന്റെയാ നോട്ടം

തൊടിയില്‍ പുഷ്പിച്ചൊരാ കുസുമത്തെക്കാള്‍ സുന്ദരം
എനിക്കായ് ചൊരിയുമീ പുഞ്ചിരി
പൂകിയ നിന്‍ വദനം തന്നെ പാരില്‍

ബന്ധനം തെല്ലുമത് പ്രിയമല്ലെങ്കിലും
ബന്ധിക്കുമത് നീയായിടുകില്‍ കൊതിക്കുന്നുവാ
ബന്ധനവും മറ്റേതു സ്വാതന്ത്ര്യത്തേക്കാളും

എന്നേക്കാള്‍ എന്നെ നിനക്കും
നിന്നേക്കാള്‍ നിന്നെ എനിക്കും
അറിയുവാന്‍ കഴിയുമതു തന്നെ
ഏതു പൊരുത്തത്തേക്കാളും പൊരുളുള്ളത്

ജന്മമതിനിയുമേറെ ഉണ്ടെന്നതും
ഇന്നുള്ളൊരീ ജന്മം നിന്നെയും ത്യജിച്ച്
വരും ജന്മമതില്‍ ഒന്നിക്കാമെന്നുമുള്ളൊരാ മോഹവും
മുജ്ജന്മമതിൽ മാത്രം എനിക്ക് സ്വന്തം

ഇന്നെന്റെയീ ജന്മം ആ മുജ്ജന്മ സാക്ഷാത്കരണത്തിനും..!





         *****************************

ഈശ്വരനോട് !

മറന്നില്ലൊരിക്കലും ഞാന്‍ എന്നീശ്വരനെ
ഓര്‍ത്തിടുവാന്‍ വിമുഖത തെല്ലറിയാതെ ഭവിച്ചെങ്കിലും
സന്തോഷത്താല്‍ ആയിരം വട്ടം
നിന്‍ നാമം ഉരുവിടുകിലും
സന്താപത്താല്‍ മനം നൊന്തൊരു തവണ
കൂപ്പിടുമതിനു സമം ചേര്‍ക്കുവാന്‍ ആകുമോ അത് ?

അറിയുന്നുവൊക്കെയും എങ്കിലും ഞാനത്
അറിയാത്ത പോലെ യാന്ത്രികമായ് മനം തിരിച്ചു പോകുന്നു.
യാന്ത്രികചലന ഭംഗം വരുന്നോരാ നിമിഷം
നീ മാത്രമാണെന്‍ അഭയം എന്ന പരമാര്‍ത്ഥം
ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചറിയുന്നു.

എന്നെ സൃഷ്ടിച്ചതും നീ പരിപാലിക്കുന്നതും നീ
എങ്കിലും എന്റെ കര്‍മ്മത്തിന്‍ കടിഞ്ഞാണ്‍ മാത്രം
എന്റെയീ അപക്വമാം കൈകളില്‍ എന്തിനായ് വിട്ടു തന്നു നീ
നീ തീര്‍ക്കും പരീക്ഷണങ്ങള്‍ ആകാമതൊക്കെയുമെങ്കിലും
നിന്‍ പരീക്ഷണങ്ങളില്‍ ജയിക്കുമവര്‍ അതെത്ര പേര്‍?

നീ തീര്‍ക്കും പരീക്ഷണങ്ങളെല്ലാം തിരിച്ചെടുത്ത്
നീയേല്‍പ്പിച്ചൊരീ കര്‍മ്മത്തിന്‍ കടിഞ്ഞാണ്‍ കൂടെ
നിൻ സര്‍വ്വ ശക്തമാം കരങ്ങളില്‍ തന്നെ ചേര്‍ത്തിരുന്നുവെങ്കില്‍
നീ തന്നെ ആയിടുകില്ലേ നാം ഓരോരുത്തരും..?



            ************************

അമ്മ

അമ്മയ്ക്കു പൊന്നിന്‍ കണിയായിരുന്നു
എന്നുമവന്‍ ഓമനപുത്രന്‍ കണ്ണന്‍
കാലചക്രം കറങ്ങി തിരിയും തിരക്കില്‍
കണ്ണനിലേക്കൊഴുകി വന്നൊരാ പുത്രകളത്രാദികള്‍ക്കിടയില്‍
ബന്ധമില്ലത്തൊരു കേവലം ബന്ധുവായ് മാറിയിരുന്നുവാ അമ്മ

കിടക്ക പായയില്‍ നിന്നു ചുംബിച്ചുണര്‍ത്തി
വാല്‍സല്യമുറ്റുമൊരാ കരത്താല്‍ പുല്‍കുന്നൊരാ
അമ്മതന്‍ ശീലം തന്നരുമ പുത്രനു പകര്‍ന്നു നല്‍കുമ്പൊഴും
ഓര്‍ക്കുന്നില്ല ഒരു വേള പോലും കണ്ണന്‍ തന്നാ മാതാവിനെ

ഇന്നു മരണ കിടക്കയില്‍ പിന്നിട്ട ജീവിതം
ആദ്യാവസാനം അറിയാതെ അയവിറക്കുമ്പോള്‍
കൊതിച്ചിടുന്നു കണ്ണന്‍ അവന്‍ മാതാവിന്‍
വാല്‍സല്യമേറുമൊരാ കര ലാളനം ഒരിക്കല്‍ കൂടെ

കാലചക്രം അപ്പോഴും മാറ്റമില്ലാതെ കറങ്ങിടുന്നു
നാളെകള്‍ അറിയാതെ കണ്ണന്റെ പുത്രന്‍ അതില്‍ നീന്തി തുടിക്കുന്നു..



              *******************************

പ്രണയം

പ്രണയവികാരം ഇന്നെന്നുള്ളില്‍ അന്തമില്ലാത്തൊ-
രനുരാഗ തിരമാലകള്‍ തീര്‍ക്കുന്നുവെങ്കിലും
തിരകള്‍ക്കു വന്നടിയുവാനുള്ളൊരീ
പ്രണയഭാജനമാം കരയെ മാത്രമിന്നെങ്ങും കണ്ടീല

യാത്രതന്‍ വേളയില്‍ എവിടെയോ
നിശബ്ദമാം പ്രണയത്തെ തൊടാതറിഞ്ഞു ഞാന്‍
തൊട്ടാല്‍ പൂവണിഞ്ഞീടുമെന്നിരിക്കിലും
തൊട്ടിടുവാന്‍ മാത്രം കഴിഞ്ഞില്ലൊരിക്കലും

വിചാരങ്ങളില്‍ മുന്നിലുള്ളൊരാ വികാരം
പ്രണയമല്ലെന്നുള്ള സത്യമോ മിഥ്യയോ
ആയൊരെന്‍ ധാരണയാകാം എൻ
ഇഷ്ട പ്രണയത്തിൻ നഷ്ടപ്പെടലിനു പിന്നില്‍

പ്രണയവും പ്രണയിനിയും ഇന്നെനിക്കന്യരെങ്കിലും
പ്രണയം സ്മരണയാകുമ്പോള്‍ ചൊല്ലിടും ഞാനീ ഈരടികള്‍
"നഷ്ട പ്രണയത്തിന്‍ ആയുഷ്കാലമാമൊരു മൂല്യം
നേടിടാനാകുമോ സഫലമാകുമൊരാ പ്രണയത്തിന്‌..?"



        *******************************

ഒരു കുറ്റബോധത്തിന്റെ വിജയഗാഥ


           മീനമാസത്തിലെ സൂര്യ രശ്മികള്‍ ലംബ ദിശയില്‍ പതിച്ചിട്ടും രാഘവമേനോനു ആ ചൂടൊന്നും ഏശിയില്ല. തന്റെ മൂത്ത മകള്‍ മാലതിയുടെ വിവാഹം എങ്ങനെ നടത്തണം എന്നുള്ള ആധി മാത്രമായിരുന്നു ആ തലയില്‍. സര്‍ക്കാര്‍ സ്കൂളില്‍ പ്യൂണ്‍ ആയ് വിരമിച്ച രാഘവ മേനോന്റെ ആകെയുള്ള സമ്പാദ്യം നാട്ടിലുള്ള നല്ലൊരു പേര് മാത്രമാണ് . പിരിയുമ്പോള്‍ കിട്ടിയ കാശും മറ്റും മക്കളുടെ വിദ്യാഭ്യാസം തിന്നു തീര്‍ത്തു. ഇളയ മകനായ മനോജിനു ഡോക്ടര്‍ വിഭാഗം പഠിക്കുന്നതിനു വേണ്ടി തന്നെ തെക്കേ പറമ്പു വില്‍ക്കേണ്ടി വന്നു . ആകെ ഉള്ള പുരയിടമാണെങ്കില്‍ ബാങ്കില്‍ പണയത്തിലും.


            " രാഘവേട്ടോ ....മുക്കിലോട്ടുണ്ടോ ..? " പിന്നില്‍ നിന്നും ഓട്ടോ കാരന്‍ രാജേഷിന്റെ വിളി ആയിരുന്നു അത്. "ഇല്ല രാജേഷേ ...നീ പൊയ്ക്കോ ..എനിക്കിവിടെ പോണ വഴിയില്‍ ഒരു വീട്ടില്‍ കൂടെ കല്യാണം വിളിക്കാന്‍ ബാക്കിയുണ്ട് " ഓട്ടോയില്‍ കയറിയാല്‍ പൈസ വാങ്ങില്ല എന്നറിവുള്ളത് കൊണ്ട് രാഘവ മേനോന്റെ അഭിമാനം അവിടെയും മുഴച്ചു തന്നെ നിന്നു.


           വരുന്ന മേയ് ആറിനാണ് മാലുവിന്റെ കല്യാണം. പൊന്നെടുക്കണം. മറ്റുള്ള ചെലവു വേറെ .സഹായ ഹസ്തം പ്രദാനം ചെയ്യാനായ് വേറെ ആരുമില്ല. ദൈവത്തോട് എന്തേലും വഴി കാണിച്ചു തരണേ എന്ന് പ്രാര്‍ഥിക്കുക അല്ലാതെ വേറെ വഴിയൊന്നും രാഘവ മേനോന്‍ കണ്ടില്ല. പിന്നെ ആകെ കൂടി ഉള്ളത് പവന്റെ വിലയേക്കാള്‍ മൂല്യമുള്ള തന്റെ പ്രിയ പത്നി ദേവകി മേനോന്റെ ആശ്വാസ വാക്കുകള്‍ മാത്രമാണ്.


           മാലുവിന്റെ നിശ്ചയം അത്യാവശ്യം കേമമായ് തന്നെ നടത്തിയിരുന്നു. അന്നത് ഭംഗിയായ്‌ നടത്താന്‍ ദൈവം തുണച്ചത്  ബ്ലേഡ് പലിശ കാരന്‍ മുരുകന്റെ രൂപത്തിലായിരുന്നു. ഇന്ന് ആ രൂപം ചെകുത്താന്റെ രൂപം പൂണ്ട് ഊണിലും ഉറക്കത്തിലും അദ്ദേഹത്തെ വിടാതെ പുറകെ കൂടിയിരിക്കയാണ്.

           ആകെ ആശ്വാസമെന്നു പറയാനുണ്ടായ ഒരേ ഒരു ആണ്‍ തരിയാകട്ടെ ഒരു തരത്തില്‍ പോലും ആശ്വാസം ഏകാനായ് വളര്‍ന്നില്ല. മാത്രമല്ല തന്റെ അച്ഛന്റെ പേരും മഹിമയും കളഞ്ഞു കുളിക്കാന്‍ മാത്രം ആയ് പോയ്‌ അവന്റെ ജന്മ നിയോഗം . പഠിക്കുമ്പോള്‍ കൂടെ ഉണ്ടായ ഒരു ക്രിസ്ത്യാനി കൊച്ചുമായ് ഇഷ്ടത്തിലായ് മനോജ്‌. അഭിമാനിയായ രാഘവ മേനോന്‍ ആകട്ടേ ആ ബന്ധതിനോട്  കൂട്ട് നിന്നതുമില്ല.അതോടെ ആ ഭാഗത്ത്‌ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലാതായ്. മകന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയത് മാത്രം മെച്ചം.


            "ടപ്പേയ്‌..." പുറകിലെ പൊടുന്നനെ ഉണ്ടായ ശബ്ദം കേട്ട് രാഘവ മേനോന്‍ തിരിഞ്ഞു നോക്കി.ഒരു ചെറുപ്പകാരന്‍ ബൈക്കില്‍ നിന്ന് നിലത്തു വീണു ഞെരുങ്ങുകയായിരുന്നു. അവനെ അടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയ്‌ .വിജനമായ ആ ഭാഗത്ത്‌ വേറെ ആരുമില്ല. രാഘവ മേനോന്‍ ഓടിചെന്നു അവന്റെ അടുത്തേക്ക് .ശരീരം മൊത്തം ചോരയില്‍ കുളിച്ചു ബോധമറ്റു കിടക്കുവായിരുന്നു അവന്‍ . അവനെ വാരിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരസഹായത്തിനാണേല്‍ ചുറ്റിലും ഒരു മനുഷ്യ കുട്ടി പോലുമില്ല . പയ്യന്റെ കാലിനു മുകളിലായ് കിടക്കുന്ന ബൈക്ക് പൊക്കി മാറ്റുവാനായ് അയാള്‍ ശ്രമിച്ചു. അപ്പോഴാണ്‌ ബൈക്കിന്റെ പോക്കറ്റില്‍ നിന്നും തെന്നി വീഴാന്‍ നില്‍ക്കുന്ന ഒരു ചെറിയ ബാഗ്‌ അദ്ദേഹത്തിന്റെ കണ്ണില്‍ ഉടക്കിയത്. എന്തോ അത് തുറന്നു നോക്കാനാണ് അപ്പൊ അയാള്‍ക്ക്‌ തോന്നിയത്. ആ ബാഗ് മുഴുവന്‍ ആയിരത്തിന്റെ നോട്ട് കെട്ടുകള്‍ ആയിരുന്നു.


            കേവലമായ മനുഷ്യന്റെ സ്വാര്‍ത്ഥത അല്ലെങ്കില്‍ ഒരു അച്ഛന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കാനുള്ള വ്യഗ്രത അയാളിലും മുള പൊട്ടി .തന്റെ മകളുടെ കല്യാണം . കഴുത്തറക്കാന്‍ നടക്കണ മുരുകന്റെ രൂപം. ആ ഒരു നിമിഷം എല്ലാം മനസ്സിനുള്ളില്‍ തെളിഞ്ഞു നിന്നു. അതേ ..ഇത് തനിക്കു ദൈവമായ് തന്നതാണ് . എന്നദ്ദേഹം മനസ്സിനെ പറഞ്ഞു ബോദ്ധ്യപെടുത്തി. അപ്പോഴാണ്‌ ദൂരെ നിന്നും വരണ ഒരു ഓട്ടോ തന്റെ ശ്രദ്ധയില്‍ പെട്ടത് .ആര് പറഞ്ഞ് കൊടുത്തതാണോ എന്നറിയില്ല ആ ബാഗുമായ് അദ്ദേഹം ദൂരെ ഒരു മറവിന്റെ പിന്നിലേക്ക്‌ നീങ്ങി. അദ്ദേഹം കരുതിയത്‌ പോലെ തന്നെ ആ ഓട്ടോ അവിടെ നിര്‍ത്തി . പയ്യനെയും എടുത്ത് ആശുപത്രിയില്‍ പോയ്‌ . ചുറ്റും ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം ആ ബാഗുമായ് വീട് ലക്ഷ്യമാക്കി നീങ്ങി. 58 വയസ്സുവരെ തന്റെ അഭിമാനവും സത്യവും കൈ വിട്ടു ഒരു കാര്യത്തിനും കൂട്ട് നിന്നിട്ടില്ല. തനിക്കിന്ന് ഇതെന്തു പറ്റി എന്ന് ചിന്തിക്കുന്നതോടൊപ്പം തന്നെ തനിക്കിത് ദൈവം തന്നതാണെന്ന ആശ്വാസ മറുമൊഴിയും അദ്ദേഹം തന്നെ മെനഞ്ഞുണ്ടാക്കി വീട്ടിലേക്കു നീങ്ങി .


            "ഓഹ് !! എന്തൊരു ചൂടാ പുറത്തു...കുടിക്കാന്‍ ഒരു പാട്ട കഞ്ഞിവെള്ളം എടുത്തോ ദേവകിയെ " അതും പറഞ്ഞു രാഘവ മേനോന്‍ തന്റെ മുറിക്കുള്ളില്‍ പോയ്‌ . കയ്യിലുള്ള ബാഗ് ശരിയായ് ഒന്ന് തുറന്നു നോക്കാതെ അദ്ദേഹത്തിന് സമാധാനം വന്നില്ല. കതകിന്റെ കുറ്റി അടച്ചു ആ ബാഗ്‌ മുഴുവന്‍ തുറന്നു പരിശോധിച്ചു . കൃത്യം 3 ലക്ഷം രൂപ ഉണ്ട്. കൂട്ടത്തില്‍ ഒരു ഐ ഡി കാര്‍ഡും ഫെഡറല്‍ ബാങ്കിന്റെ ഒരു പാസ് ബുക്കും പേപ്പറും. സുനില്‍. പി. , പടിഞ്ഞാറ്റയില്‍ ഹൗസ് , ആലക്കോട് . തന്റെ നാട്ടില്‍ ഉള്ള ആളല്ല. ബാങ്കില്‍ നിന്ന് പണം എടുത്തു പോകുന്ന ആള്‍ ആകുമെന്ന് മേനോന്‍ ഊഹിച്ചു. അതൊരു ലോണ്‍ എടുത്ത പണമാണെന്ന് കൂടെയുള്ള പേപ്പറില്‍ നിന്നും മനസ്സിലാക്കിയതോടെ രാഘവ മേനോന്റെ മനസ്സില്‍ കുറ്റബോധം നാമ്പിട്ടു .


          നാളുകള്‍ നീങ്ങി. മകളുടെ കല്യാണം എങ്ങനെ നടത്തും എന്നാ ആധിയൊക്കെ മാറി പകരം ആ സുനില്‍ എവിടെയാകും അവനെന്തേലും പറ്റി കാണുമോ എന്നതു മാത്രമായ് ചിന്ത. ഉള്ള അഡ്രസ്‌ വച്ച് അവന്റെ വീട്ടില്‍ പോയ്‌ അന്വേഷിക്കാനും അദ്ദേഹത്തിന് ധൈര്യം വന്നില്ല. തന്റെ ഭര്‍ത്താവിന്റെ അവസ്ഥ കണ്ടു ദേവകി മേനോനും പന്തികേട്‌ തോന്നി. പക്ഷെ കല്യാണം അടുത്തതിന്റെ ആധി ആയിരിക്കുമെന്ന് കരുതി ആശ്വാസ വചനങ്ങള്‍ വേനല്‍ മഴ പോലെ അവര്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു.


            കല്യാണത്തിന് ഇനി വെറും 20 ദിനങ്ങള്‍ മാത്രം. രാഘവ മേനോന്റെ മനസ്സ് കുറ്റബോധം കൊണ്ട് നിറഞ്ഞു. ഇതുവരെ ഒരു കറയും പുരളാത്ത ജീവിതമായിരുന്നു. ഇന്നയാളുടെ കൈകളിലും മനസ്സിലും കുറ്റബോധത്തിന്റെ പാടുകള്‍. ബാഗിലുള്ള പണം കാണുമ്പോഴൊക്കെ രക്തം വാര്‍ന്നോലിക്കണ സുനിലിന്റെ ചിത്രമായിരുന്നു അയാളുടെ മനസ്സില്‍ വന്നത്. അപ്പോഴും ആ പയ്യന്‍ ജീവിചിരിക്കണേ.. അവനൊന്നും പറ്റരുതേ എന്നയാള്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.


                  ശിവന്റെ കോവിലില്‍ പോയ്‌ തിരിച്ചു വീട്ടിലോട്ടു കയറുകയായിരുന്നു ദേവകിയും മാലുവും . അപ്പോഴാണ്‌ പുറകില്‍ നിന്നും വിളി വന്നത്. " ദേവകീയേടത്തീ നിങ്ങടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു ...മാലു ഭാഗ്യം ചെയ്ത കുട്ടിയാ...ഇത്തവണത്തെ കേരള ഭാഗ്യ കുറിയുടെ 50 ലക്ഷം രൂപ നിങ്ങള്‍ക്കാ അടിച്ചത്." ലോട്ടറി എജന്റ്റ് ജോണ്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി. ദേവകിക്കു ഒന്നും പറയാന്‍ വാക്കുകള്‍ പുറത്തു വന്നില്ല.അവര്‍ കാണുന്നത് സ്വപ്നമാണോ അതോ സത്യമാണോ എന്ന് തിരിച്ചറിയാന്‍ തന്നെ ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു.


                    പുറത്തെ കോലാഹലം കേട്ട് രാഘവ മേനോനും വെളിയില്‍ വന്നു. "രാഘവേട്ടാ ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ ഉണ്ട്. ഞാന്‍ എന്നും പറയാറില്ലേ ദൈവം നമ്മളെ കൈ വെടില്ലെന്നു " ദേവകിയുടെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ തുളുമ്പി. രാഘവ മേനോന്‍ ഒന്നും പറയാനാകാതെ പത്രത്തിലെ ലോട്ടറി റിസല്‍ട്ടുമായ് തന്റെ കയ്യിലെ ലോട്ടറി നമ്പര്‍ ഒപ്പിച്ചു നോക്കുന്ന മാലുവിനേയും ജോണിനെയും നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. മാവേലി സ്റ്റോറില്‍ പോയപ്പോള്‍ ജോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ദേവകി മേനോന്‍ തന്നെ എടുത്തതായിരുന്നു ആ ടിക്കറ്റ് .


                രാഘവ മേനോന്റെ മനസ്സിനെ കുറ്റബോധം കാര്‍ന്നു തിന്നുകയായിരുന്നു.ദൈവം അന്ന് തന്നെ പരീക്ഷിക്കുവായിരുന്നോ .അതിനിടയില്‍ എങ്ങനെയോ അപകടത്തില്‍ പെട്ട സുനിലിനെ കുറിച്ച് മേനോന്‍ അറിയാന്‍ ഇടയായ് .തന്റെ വീടിന്റെ ആധാരം പണയപെടുത്തി ബിസിനസ്‌ ആരംഭിക്കാന്‍ പോകുവായിരുന്നു സുനില്‍. ലോണിന്റെ ആദ്യ ഗഡു എടുത്തു വരുന്ന ആ വരവില്‍ ആയിരുന്നു എല്ലാം സംഭവിച്ചത്. അവന്റെ അച്ഛനും അമ്മയ്ക്കും അവന്‍ ഒരേ ഒരു മകന്‍ മാത്രം. അന്നത്തെ ആ അപകടത്തില്‍ അവന്റെ വലതു കാല്‍ പോയ്‌.ഓപ്പറേഷനും മറ്റും ആയ് ആശുപത്രിയില്‍ വലിയ തുകയായ്‌ . ഇനിയും ഒരു പാട് ചികിത്സ തുടരേണ്ടതുമുണ്ട്‌. തന്റെ കയ്യിലുള്ള അവന്റെ 3 ലക്ഷത്തിനു പകരം 6 ലക്ഷം അവന്റെ വീട്ടില്‍ എത്തിക്കുവാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നിട്ടും അതിനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായില്ല.


                 കല്യാണ ദിവസം വന്നു . ലോട്ടറി അടിച്ചതുകൊണ്ടോ എന്തോ കല്യാണം ഏറ്റെടുത്ത് നടത്താന്‍ ആള്‍ക്കാരും ബന്ധുക്കളും ആവശ്യത്തിലേറെ. രാഘവേട്ടന് അച്ഛന്റെ സ്ഥാനത്ത് നിന്ന് മുഖത്ത് ഒരു കൃത്രിമ ചിരിയും വരുത്തി വാതുക്കല്‍ നില്‍ക്കേണ്ടി വന്നതേയുള്ളൂ.


                  കല്യാണം ഭംഗിയായ്‌ കഴിഞ്ഞു .രാഘവ മേനോനും പത്നിയും മാത്രം തനിച്ചായ് വീട്ടില്‍. വൈകുന്നേരം ചായ സമയത്ത് ദേവകി പത്രത്തില്‍ വന്ന തന്റെ മകളുടെ കല്യാണ ഫോട്ടോ രാഘവമേനൊനു കാട്ടി കൊടുത്തു. പത്രത്തിലോട്ടു നോക്കിയ രാഘവ മേനോന്റെ കണ്ണുകള്‍ ഉടക്കിയത് മറ്റൊരു തലകെട്ടില്‍ ആയിരുന്നു ."മാനസിക സംഘര്‍ഷത്താല്‍ യുവാവ് ആത്മഹത്യ ചെയ്തു ". ഗ്ലാസിലെ ചായ തട്ടി മറിഞ്ഞു.


                സുനിലിന്റെ മുഖവും മനസ്സിലേറ്റി ഉറങ്ങാന്‍ കിടന്ന രാഘവമേനൊനു കുറ്റബോധം പണിത  ചുവരറകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി. അദ്ദേഹം കിടക്കയില്‍ നിന്നെഴുന്നേറ്റു. 3 ലക്ഷം വച്ച ആ ബാഗിന്റെ അടുത്ത് നീങ്ങി. ആ ഐ. ഡി യില്‍ ഉണ്ടായ ഫോട്ടോയും പേപ്പറില്‍ വൈകുന്നേരം കണ്ട ഫോട്ടോയും ഒന്ന് തന്നെ ആണോ എന്ന് വീണ്ടും വീണ്ടും ഉറപ്പു വരുത്തി. തന്റെ കരങ്ങള്‍ക്ക് അന്ന് സുനിലിനെ പിടിചെഴുന്നെല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയ രക്തത്തിന്റെ അതേ മണം. രാഘവ മേനോന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു കുറ്റബോധത്തിന്റെ ആ ഭാണ്ഡകെട്ടുകളുടെ ഭാരം. പിന്നീട് ഒന്നും ചിന്തിക്കാന്‍ അദ്ദേഹം നിന്നില്ല. അടുക്കളയുടെ അട്ടത്തിന്റെ മുകളിലുള്ള 5 മുളം കയറുകള്‍ക്കുള്ളില്‍ കുറ്റബോധം മാത്രം ഭാരമായുള്ള തന്റെയാ ശരീരം എന്നെന്നേക്കുമായ് അദ്ദേഹം അവസാനിപ്പിച്ചു .


                 മരിക്കാന്‍ പോകുന്നതിനിടയിലും ലോട്ടറി അടിച്ചതിന്റെ ബാക്കി പണവും തന്റെ ജീവിതം കളഞ്ഞ രക്തം പുരണ്ട ആ 3 ലക്ഷവും സുനിലിന്റെ പ്രായമായ മാതാപിതാക്കള്‍ക്ക് എഴുതി വയ്ക്കാന്‍ അദ്ദേഹം മറന്നില്ല. പരലോകത്തിലെങ്കിലും കുറ്റബോധത്തിന്റെ ഭാരത്തിനൊരു തെല്ലു അയവുണ്ടാകാന്‍ അദ്ദേഹം കൊതിച്ചു. വെളുപ്പാന്‍ കാലത്ത് ചായയുമായ് വന്നു വിളിക്കുമ്പോള്‍ വിളികേള്‍ക്കാന്‍ മാത്രം ഉള്ള ദൂരത്തില്‍ നിന്നും മാറി അദ്ദേഹം വേറേതോ ലോകത്ത് പോയതൊന്നും അറിയാതെ ദേവകീ മേനോന്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.

                      *************************************************************

കാണാന്‍ കൊതിച്ച നിമിഷം


" എന്താ രാഹുല്‍ ...നീ എവിടെയാണ് ശ്രദ്ധിക്കുന്നത് ....?" നളിനി ടീച്ചറുടെ ഓര്‍ക്കാപുറത്തുള്ള ചോദ്യം കേട്ട് രാഹുല്‍ ഒന്ന് ഞെട്ടി . പതുക്കെ മനസ്സിനെ ഒന്ന് റീഫ്രെഷ് ചെയ്തു രാഹുല്‍ പുസ്തകത്തിലോട്ടു നോക്കി. എങ്കിലും അവന്റെ പുസ്തകത്തില്‍ അവനു കാണാനായത് ഒരു കുഞ്ഞു വാവയെ ആണ്.

രാഹുലിന്റെ അമ്മ ആശുപത്രിയില്‍ ഒരു കുഞ്ഞു മോള്‍ക്ക്‌ ജന്മം നല്‍കിയിരിക്കയാണ് . രാഹുലിനെയും കൂട്ടി ആശുപത്രിയില്‍ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകാന്‍ അവന്റെ അച്ഛന്‍ വരും . വൈകുന്നേരം വരെയുള്ള ക്ലാസ്സില്‍ നിന്നും ടീച്ചറോട് പറഞ്ഞു ഉച്ചയ്ക്ക് പോകാനുള്ള അനുവാദം വാങ്ങിയിരിക്കയാണ്‌ രാഹുല്‍ . അവന്റെ  മനസ്സ് മുഴുവന്‍ തന്റെ കുഞ്ഞു പെങ്ങളെ കാണുവാനുള്ള വെമ്പല്‍ ആയിരുന്നു.

അമ്മ ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോ തൊട്ടു ഒരു അനിയത്തി കുട്ടി ആകണേ എന്നായിരുന്നു ആ മൂന്നാം ക്ലാസ്സ് കാരന്റെ പ്രാര്‍ത്ഥന .തന്റെ അനിയത്തിക്ക് ഇടാന്‍ രാഖി എന്ന പേര് വരെ ക്ലാസ് റൂമില്‍ വച്ചവന്‍ കണ്ടു പിടിച്ചു കഴിഞ്ഞു .ക്ലാസ് റൂമിലെ ഘടികാരത്തിന്റെ സൂചി നിശ്ചലമാണോ എന്ന് വരെ രാഹുലിന്ന് തോന്നി . ആകെ ഉള്ള ഒരു ആശ്വാസം അന്ന് വെള്ളി ആഴ്ച ആയതിനാല്‍ 12 മണിക്ക് ഉച്ചയൂണിനുള്ള ഇടവേള കിട്ടുമെന്നതാണ്.

രാഹുലിന്റെ അച്ഛന്‍ ആശുപത്രിയില്‍ വന്നവര്‍ക്കൊക്കെ ലഡുവും കൊടുത്ത് തന്റെ അനിയനെ ആശുപത്രിയിലാക്കി രാഹുലിനെ കൂട്ടുന്നതിനായ് സ്കൂളിലോട്ടെക്ക് പുറപ്പെട്ടിട്ടുണ്ടായിരുന്നു അപ്പോഴേക്കും . തന്റെ മകന്റെ സഹപാഠികള്‍ക്കും ടീച്ചര്‍ക്കും ഉള്ള ലഡ്ഡു പൊതി കയ്യില്‍ കരുതാന്‍ അയാള്‍ മറന്നില്ല
.
12 മണിയുടെ ലോങ്ങ്‌ ബെല്‍ കേട്ടതും പുസ്തകങ്ങളും കെട്ടി പൊറുക്കി രാഹുല്‍ പുറത്തേക്കു ഓടി . ഗ്രാമത്തിലെ തന്റെ ആ സ്കൂള്‍ ഉള്ളിടത്തെക്ക് ടൗണില്‍ നിന്നും 12 മണി ആകുമ്പോള്‍ ദുര്‍ഗ്ഗാംബിക ബസ്സ് ഉണ്ട് . അതില്‍ തന്നെ തന്റെ അച്ഛന്‍ ഉണ്ടാകുമെന്ന് രാഹുലിന്ന് ഉറപ്പായിരുന്നു . തിരിച്ചു അതേ ബസ്സിനു വേണം അവര്‍ക്ക് ടൌണിലുള്ള ആശുപത്രിയിലോട്ടു പോകാന്‍.

ബസ്സ് കൃത്യ സമയത്ത് തന്നെ എത്തി. പിറകിലെ വാതിലിലൂടെ ആദ്യം ഇറങ്ങിയത്‌ രാഹുലിന്റെ അച്ഛന്‍ ആയിരുന്നു.അച്ഛനെ കണ്ടതും രാഹുല്‍ ഓടി ചെന്ന് അച്ഛന്റെ കൈക്ക് കയറി പിടിച്ചു. " അച്ഛാ അച്ഛാ ...വാവ ആരെ പോലെയാണ് ? എന്നെ പോലെ ആണോ? വാവ കണ്ണ് തുറന്നോ അച്ഛാ ? ". അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കുവാനുള്ള സമയം പോലും അവനായ്‌ തന്നെ ആ അച്ഛന് നല്‍കിയില്ല
.
"മോനെ ഞാനീ ലഡ്ഡു നിന്റെ ക്ലാസ് ടീച്ചറെ ഏല്‍പ്പിച്ചു വരാം . നീ ഇവിടെ നില്‍ക്ക് ...ബസ്സ്‌ ഇപ്പൊ തിരിച്ചു വരും " അയാള്‍ പറഞ്ഞു. തന്റെ അച്ഛന്‍ ടീച്ചറെ കാണാന്‍ പോയാല്‍ അവരോരോന്നു പറഞ്ഞു അച്ഛനെ വൈകിപ്പിക്കും. പിന്നെ ബസ്സ് കിട്ടില്ല എന്ന് രാഹുലിന്ന് തോന്നി . "അച്ഛാ ..അച്ഛന്‍ പോകണ്ടാ ഞാന്‍ പോയ്‌ ടീച്ചറെ ഏല്‍പ്പിച്ചു വരാം " എന്നും പറഞ്ഞു കയ്യിലുള്ള ബാഗും അച്ഛനെ ഏല്‍പ്പിച്ചു അച്ഛന്റെ കയ്യിലുള്ള ലഡ്ഡു പൊതി കൈക്കലാക്കി .അയാള്‍ മറുത്തൊരു വാക്ക് പറയുന്നതിന് മുന്നേ രാഹുല്‍ റോഡും മുറിച്ചു കടന്നു പോയിരുന്നു.

"ടീച്ചറെ... എനിക്ക് അനിയത്തി ഉണ്ടായ വക അച്ഛന്‍ നിങ്ങള്‍ക്കെല്ലാര്‍ക്കും തരാന്‍ വാങ്ങി തന്നതാ ഈ ലഡ്ഡു . എനിക്കും അച്ഛനും ഈ ബസ്സിനു തന്നെ പോകണം " അത് പറഞ്ഞതും ബസ്സിന്റെ ഹോണടി ശബ്ദം കേട്ട രാഹുല്‍ പിന്നെ ടീച്ചര്‍ എന്താ പറഞ്ഞതെന്ന് പോലും കേള്‍ക്കാതെ അവിടുന്ന് ചാടി.

രാഹുലിന്റെ അച്ഛന്‍ ബസ്സ്‌ വരുന്നതും കണ്ടു അവനെ മാടി വിളിക്കുകയാരുന്നു .രാഹുല്‍ ഒന്നും വക വയ്ക്കാതെ ബസ്സ്‌ ലക്ഷ്യമാക്കി ഓടി . ഒരിക്കല്‍ പോലും പിറകോട്ടടിക്കാന്‍ പറ്റാത്ത ഒരു ദുഷിച്ച സമയം ആയിരുന്നു അത്. എതിരെ വന്ന ജീപ്പ് അവന്‍ കണ്ടില്ലാരുന്നു. രാഹുലിനെയും തട്ടി എടുത്തു ബസ്സിന്റെ ഫ്രന്റില്‍ ഇട്ടു ആ ജീപ്പ്. സ്കൂള്‍ വിട്ട സമയം . ആള്‍ക്കാര്‍ ഓടി കൂടി. രാഹുലിന്റെ അച്ഛന്‍ മോനേ എന്നും വിളിച്ചു ഓടി. അയാള്‍ക്ക്‌ താന്‍ ഇതു ലോകത്താണ് എന്താണ് സംഭാവിക്കനതെന്നും ഒരു പിടിയും ഇല്ലതായ് . ആരൊക്കെയോ ചേര്‍ന്ന് രാഹുലിനെ എടുത്തു . രാഹുലിന്റെ ചുവപ്പും വെള്ളയും ഉള്ള യൂണിഫോം ഒറ്റ നിറത്തിലായ് . ചുവപ്പ് നിറത്തില്‍ .അപ്പോഴും രാഹുലിന്റെ ബോധം പോയിട്ടില്ലായിരുന്നു.

അവിടെ കൂടിയവര്‍ രാഹുലിനെയും അവന്റെ അച്ഛനെയും പിടിച്ചു രാഹുലിനെ ഇടിച്ചിട്ട അതെ ജീപ്പില്‍ കയറ്റി. ജീപ്പ് കാരന്റെ ഭാഗത്ത്‌ തെറ്റൊന്നുമുണ്ടായിരുന്നില്ല. എല്ലാം രാഹുലിന്റെ തെറ്റായിരുന്നു. എന്നാലും ഇനി പറഞ്ഞിട്ടെന്ത്. തന്റെ വാവ കിടക്കുന്ന ആശുപത്രിയിലെക്കായിരുന്നു രാഹുലിനെയും കൂട്ടി അവര്‍ പോയത്. രാഹുലിന് ഓപ്പറേഷന്‍ വേണം . സംഗതി സീരിയസ്സ് ആണ് . പാതി ബോധത്തിലും അവന്‍ "വാവേ ....വാവേ " എന്നുരുവിടുന്നുണ്ടായിരുന്നു.
രാഹുലിന്റെ അമ്മ ഇതൊന്നും അറിയാതെ മോളെയും നോക്കി കിടപ്പായിരുന്നു. രാഹുല്‍ ഇപ്പോള്‍ വന്നാല്‍ അവനെന്തായിരിക്കും സന്തോഷം ..അതൊക്കെ ഓര്‍ത്തു അവളുടെ ഉള്ളിലെ മാതൃത്വം അഹങ്കരിച്ചു.

പാതി ബോധത്തിലും വാവയെ കാണണം വാവയെ കാണണം എന്നാ ശാഠ്യത്തിനു മുന്നില്‍ രാഹുലിന്റെ അമ്മൂമ്മക്ക്‌ രാഹുലിന്റെ രാഖിയെ അവളുടെ അമ്മയുടെ കയ്യില്‍ നിന്നും ഡോക്ടറെ കാണിക്കേണം എന്ന കള്ളം പറഞ്ഞു എടുക്കെണ്ടാതായ് വന്നു. ഓപറേഷന്‍ തീയേറ്ററില്‍ പോകുന്നതിനു മുന്പ് രാഹുലിന് അവന്റെ അനിയത്തി കുട്ടിയെ കാണിച്ചു കൊടുത്തു. ആ പാതി ബോധത്തില്‍ അവന്‍ അവളെ കൊതിയാം വണ്ണം കണ്ടോ എന്നറിയില്ല ..എങ്കിലും "രാഖി വാവേ ...രാഖി വാവേ" എന്നവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു . അവനെ ഓപറേഷന്‍ തീയെറ്റെരില്‍ പ്രവേശിപ്പിച്ചു.

സകല ദൈവങ്ങളുടെയും മുഖങ്ങള്‍ മനസ്സില്‍ വരിവരിയായ് നിര്‍ത്തിയിരിക്കുന്ന രാഹുലിന്റെ അച്ഛനോട് ഡോക്ടര്‍ പറഞ്ഞു. " ക്ഷമിക്കണം ....ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നോക്കി ...രക്ഷിക്കാനായില്ല.". അത് പറഞ്ഞു തീര്‍ന്നതും ആശുപത്രിയാകെ ഒരു കൂട്ട നിലവിളി ആയിരുന്നു. എന്റെ മോനേ എന്നും പറഞ്ഞു രാഹുലിന്റെ അച്ഛന്‍ ഒരു ഭ്രാന്തനെ പോലെ അലറി. പുറത്തെ അലര്‍ച്ച രാഹുലിന്റെ അമ്മയും കേട്ടു.. ആരോ ചെന്ന് രാഹുലിന്റെ അമ്മയോടും കാര്യം അവതരിപ്പിച്ചു. പറഞ്ഞു തീര്‍ന്നതും അവരുടെ ബോധം പോയ്‌.
.
ഒരു വണ്ടിയില്‍ തനിക്കു ദൈവം തന്ന പുതിയ മോളെയും താനിരിക്കുന്ന ആംബുലന്‍സില്‍ തന്നില്‍ നിന്നും ദൈവം തട്ടിയെടുത്ത സ്വന്തം മോനെയും പേറി അയാളുടെ വീട്ടിലോട്ടു പോകുമ്പോള്‍ രാമചന്ദ്രന്‍ കണിയാരുടെ വാക്കുകള്‍ ആ അച്ചന്റെ ഓര്‍മ്മയില്‍ വീണ്ടും ആരോ കൊണ്ടിട്ടു. " തന്റെയും തന്റെ പത്നിയുടെയും ജാതകത്തില്‍ ഒറ്റ സന്താന യോഗമാണ് "

                      *****************************************************************

സ്വപ്‌നങ്ങള്‍


നാം നിര്‍മ്മിതി കൊണ്ടൊരാ ലോകത്തേക്കോ
നാം മൃതിയടഞ്ഞു പോകുമോരാ ലോകത്തേക്കോ
സുസ്ഥിരമാല്ലാത്തൊരു വിരുന്നു പോക്ക്
കണ്ടതും കാണാത്തതും കാണാനുള്ളതും തേടിയുള്ളൊരാ പോക്ക്

വെറും കയ്യാല്‍ പിറക്കുന്നു വെറും കയ്യാല്‍ മരിക്കുന്നു
വെറും കയ്യാല്‍ പോയിടുന്നുവീ സ്വപ്നങ്ങളുടെ ലോകത്തും
ആഴകയങ്ങളില്‍ തെന്നി വീഴുമ്പോഴും
ആഴികള്‍ക്കിടയില്‍ മുങ്ങി അമരുമ്പോഴും
എത്തിടുന്നില്ലൊരു കരങ്ങളും ചിലപ്പോഴീ സ്വപ്നങ്ങളില്‍
ഒരു കൈത്താങ്ങ്‌ തന്നു രക്ഷിചീടുവാന്‍

പകല്‍ കിനാവില്‍ പാതി ചിരിക്കുമാ പ്രിയ പാരിജാതത്തെ
പാതിരാവില്‍ ഹൃദയത്തില്‍ ചേര്‍ക്കുമീ സ്വപ്‌നങ്ങള്‍
മണ്മറഞ്ഞൊരാ മുത്തച്ഛന്റെ കരം പിടിച്ചു നടന്നീടുവാന്‍
സ്വപ്നങ്ങളല്ലാതെ വേറെയിന്നെന്തുണ്ട്‌ കൂട്ടിനു
നഷ്ടപെട്ടൊരാ ബാല്യവും കയ്യെത്താത്തൊരാ ഭാവിയും
സ്വപ്നങ്ങള്‍ക്ക് മുന്നില്‍ അടിമകളായിടും സമപ്രായക്കാര്‍

സുന്ദര സ്വപ്‌നങ്ങള്‍ കണ്ടൊരാ മനസ്സിനേക്കാള്‍ ശാന്തി ലഭിച്ചിടും
കണ്ടൊരാ ദു :സ്വപ്നം വെറും സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞിടുമ്പോള്‍

എങ്കിലും ഈ മുഴു സ്വപ്നങ്ങളാല്‍ അനുഗ്രഹീതരായവരെ ആണോ
ഭ്രാന്തന്‍മാരെന്ന് നാം പേര് ചൊല്ലി വിളിക്കണേ ?

           ****************************************

മാറ്റി വരയ്ക്കപെടുന്ന ചിത്രങ്ങള്‍


     അലാറത്തിന്റെ കൊല വിളി പോലുള്ള ശബ്ദം കേട്ട് അവന്റെ ഉറക്കത്തിനു ചെറിയൊരു ഭംഗം വന്നു. സ്വപ്നം കാണുന്നതാണോ അതോ യാധാര്‍ത്യമാണോ എന്ന് ചിന്തിചെടുക്കുന്നതോടപ്പം ടൈം പീസില്‍ കണ്ണ് പതിച്ചു. സമയം 7 മണി .പെട്ടെന്നാണ് ഒരു മിന്നായം പോലെ പലതും അവന്റെ മനസ്സില്‍ ഓട്ട പ്രദക്ഷിണം നടത്തിയേ. സ്നൂസ് ബട്ടണും ഓഫ് ചെയ്തു ചാടി എഴുന്നേറ്റു സുമേഷ്. രാവിലത്തെ പ്രാഥമിക കാര്യങ്ങള്‍ ഞൊടിയിടയില്‍ ചെയ്തു തീര്‍ത്തു റൂമില്‍ വന്നു ഘടികാരത്തില്‍ നോക്കിയപ്പോള്‍ സമയം 7 .20 .

        പട്ടണത്തിലുള്ള പ്രൈവറ്റ് കോളേജില്‍ ആണ് സുമേഷ് പഠിക്കുന്നത്.സുമേഷിന്റെ അനിയന്‍ സുജിത് ഗ്രാമത്തില്‍ തന്നെ ഉള്ള ഹൈ സ്കൂളില്‍ പത്താം തരത്തിലും .പഠനത്തില്‍ സുമേഷിനെക്കാള്‍ ഒരു പിടി മുന്നില്‍ തന്നെ ആയിരുന്നു സുജിത്. അതില്‍ സുമേഷിനു അഭിമാനമേ ഉണ്ടായിരുന്നുള്ളൂ താനും
.
          ഉറക്കച്ചുവയോടെ വീടിന്റെ കോലായിലേക്ക് നടന്നു നീങ്ങിയ സുമേഷിനു അവന്റെ അച്ഛന്‍ വായിച്ചു എച്ചിലാക്കിയ മാതൃഭുമി പത്രം കിട്ടി. തലേന്ന് താന്‍ ഉറക്കമിഴച്ചു കണ്ട ഇന്ത്യ പാക് ക്രികറ്റ് മത്സരം പത്ര ലേഖകന്‍ എങ്ങനെ വര്‍ണ്ണിച്ചു എന്ന് കാണുവാനുള്ള തിടുക്കത്തില്‍ സ്പോര്‍ട്സ് പേജ് തന്നെ തപ്പിയെടുത്തു .ഒറ്റയിരുപ്പില്‍ അത് വായിച്ചു തീര്‍ത്തു പിന്നീടു ഓരോ താളുകളായ് കണ്ണോടിച്ചു ഒടുവില്‍ ആദ്യ പേജിലും എത്തി. ഉള്ളില്‍ സ്വന്തമായ രാഷ്ട്രീയ ബോധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പത്രങ്ങളില്‍ വരുന്ന രാഷ്ട്രീയ വാര്ത്തകലേ സുമേഷ് എന്നും അവജ്ഞയോടെ ആണ് നോക്കി കണ്ടത്. പത്രത്തോടൊപ്പം അച്ഛന്‍ നോക്കി വച്ച കേരളാ ഭാഗ്യക്കുറി തന്റേതായ ഒരു പുന:പരിശോധന കൂടി നടത്തി പതിവുപോല്‍ അവന്‍ കുളിക്കാനായ്‌ കുളിമുറിയിലേക്ക് കടന്നു.പോകുന്ന വഴിയില്‍ തന്നെ അമ്മയോട് ചായയും കടിയും വിളമ്പി വയ്ക്കാന്‍ പറയാന്‍ അവന്‍ മറന്നില്ല.

        അങ്ങനെ പ്രഭാത ഭക്ഷണവും കഴിഞ്ഞു ബെഡ് റൂമിലെ നീളം കൂടിയ ഷെല്‍ഫില്‍ പോയ്‌ മുടി ഒന്ന് കൂടെ മിനുക്കി തിരിഞ്ഞും മറിഞ്ഞും ഒരു നോട്ടവും നോക്കി മേശ പുറത്തു വച്ച ബുക്സും എടുത്ത് "അമ്മേ ഞാന്‍ വരുവാ " എന്ന് പറഞ്ഞുകൊണ്ട് വാച്ചിലേക്ക് സമയം നോക്കിയപ്പോള്‍ 7 .55 . എന്നത്തെയും പോലെ അവന്‍ അന്നും ലേറ്റ് തന്നെ. നാളെ എന്തായാലും നേരത്തെ എഴുന്നേറ്റിട്ട് തന്നെ എന്ന് മനസ്സില്‍ സ്വയം വെല്ലുവിളിയും നടത്തി ബസ് സ്ടോപ്പിലെക്ക് അവന്‍ വേഗത്തില്‍ നടന്നു.

           പോകുന്ന വഴിയിലും അവളുടെ ചിത്രമായിരുന്നു അവന്റെ മനസ്സില്‍ ..പ്രിയയെ കുറിച്ച്..പ്രിയയുടെ ബസ് 8 .10 നു പോയ്‌ കഴിഞ്ഞിട്ടും 10 മിനുട്ട് കഴിഞ്ഞാലെ സുമേഷിന്റെ ബസ് വരൂ. എന്നിരുന്നാലും പ്രിയയുടെ ബസ്സിന്റെ ടൈമിങ്ങിനു അനുസരിച്ചായിരുന്നു അവന്റെ തയ്യാറെടുപ്പുകള്‍. രാവിലെ അലാറം അടിച്ചപ്പോള്‍ ചാടി എഴുന്നേറ്റത് തന്നെ പ്രിയയുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോഴാണ്‌.

         ബസ് സ്ടോപ്പിലെക്കുള്ള സുമേഷിന്റെ പാതി വഴിക്ക് പ്രിയുടെ വീടിന്റെ ഭാഗത്ത്‌ നിന്ന് വരുന്ന റോഡില്‍ ഇരുവരും പതിവുപോലെ സംഗമിച്ചു. എന്നത്തേയും പോലെ അവളുടെ ചിരിക്കാത്ത വെറുക്കാത്ത ഒരു നോട്ടം സുമേഷിനു കിട്ടി. അവന്‍ ഒന്നുമറിയാത്ത പോലെ കയ്യിലുള്ള ബുക്കിനെക്കള്‍ കനം അവന്റെ തലയ്ക്കു വരുത്തി താന്‍ ഒന്നും കണ്ടില്ല എന്നാ മട്ടില്‍ അവളുടെ നടത്തത്തിന്റെ വേഗതയില്‍ നിന്നും ഇത്തിരി വേഗത കുറച്ചു അവളുടെ സ്വല്പം പിറകെ നടന്നു. സാധാരണ റോഡിന്റെ വലതു വശം ചേര്‍ന്നാണ് പ്രിയ നടക്കാറ്.സുമേഷ് ഇടതു വശത്ത് ചേര്‍ന്നും. പ്രിയ അവളുടെ കൂട്ടുകാരി സുമയ്യയുടെ കൂടെയാണ് എന്നും പോകാറ്. പ്രിയയുടെ ഇടതു ഭാഗത്തുള്ള സുമയ്യയോട് കുശലം പരയ്മ്പോഴും മുകളിലുള്ള പടച്ചോന്‍ പോലും കാണുന്നില്ല എന്നാ മട്ടില്‍ സുമേഷിനെ അവള്‍ നോക്കാറുണ്ട്. അതുകാണുമ്പോള്‍ തനിയെ നടക്കുന്ന സുമേഷിന്റെ കാല്‍ വയ്പ്പുകള്‍ തെറ്റി പോകും. ഇടതു കാലാണോ വലതു കാലാണോ ആദ്യം മുന്നോട്ടു വയ്ക്കുക എന്നറിയാതെ അവന്‍ കുഴങ്ങി പോകും.

          പിന്നെ ബസ് സ്റ്റോപ്പില്‍ എത്തിയാല്‍ സുമേഷിന്റെ പ്രാര്‍ത്ഥന അവള്‍ പോകുന്ന മൂകാംബിക ബസ് ഇന്ന് ലേറ്റ് ആയിരിക്കണേ എന്നായിരിക്കും. ഈ കാര്യത്തില്‍ ഒരു ദിവസം പോലും സുമേഷിന്റെ പ്രാര്‍ത്ഥന ദൈവം ചെവികൊണ്ടില്ല എന്നത് വേറൊരു സത്യം.

          8 .10 നു കറക്റ്റ് ആയ് പ്രിയയുടെ ബസ് വന്നു. ബസ്സില്‍ കയറാന്‍ പോകുമ്പോള്‍ അവള്‍ നോക്കുന്ന ഒരു നോട്ടമാണ് സുമേഷിനെ വൈകുന്നേരം വരെ പിടിച്ചിരുത്തുന്നത് .തമ്മില്‍ ഒന്നും സംസാരിക്കാരില്ലെങ്കിലും സുമേഷിനു അവളെ ജീവനാണ്. അവള്‍ക്കു തിരിച്ചും അങ്ങനെ തന്നെയാണ് പറഞ്ഞില്ലെങ്കില്‍ പോലും.ചെറിയ കാലമല്ല ഇങ്ങനെ മിണ്ടാതെ കടന്നു പോയത്.നീണ്ട ഒന്നര വര്‍ഷ കാലം ഇങ്ങനെ പറയാതെ പറഞ്ഞു പ്രേമിച്ചു നടന്നു അവര്‍.

            സുമേഷിന്റെ ഡിഗ്രി ഫൈനല്‍ ഇയര്‍ പ്രിയയുടെ പ്രീ ഡിഗ്രി സെക്കന്റു ഇയര്‍ സമയം. അന്നൊരു വൈകുന്നേരം സുമേഷിന്റെ മൊബൈലില്‍ പ്രിയുടെ ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് ഒരു മിസ്‌ കോള്‍. വൈകുന്നേരം കിട്ടിയ ആ മിസ്‌ കോള്‍ അവനെ ആകെ അസ്വസ്ഥനാക്കി . തിരിച്ചു വിളിച്ചാല്‍ പ്രിയയുടെ വീടില്‍ എന്തായിരിക്കും പ്രതികരണം എന്നോര്‍ത്തുള്ള ധൈര്യ കുറവ് കാരണം അങ്ങോട്ട്‌ വിളിച്ചതുമില്ല. ആ മിസ്‌ കോളും ഓര്‍ത്തു അവളെയും കിനാവ് കണ്ടു എങ്ങനെയോ പിറ്റേന്ന് നേരം വെളുപ്പിച്ചു അവന്‍.

        അവളോട്‌ ഇതിനെപറ്റി എന്തായാലും ചോദിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചായിരുന്നു സുമേഷ് അന്ന് വീട് വിട്ടിറങ്ങിയത്‌. അവളെ കണ്ടപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിറച്ചു.എങ്കിലും ഉള്ള ശക്തി സംഭരിച്ചു പ്രിയ എന്നവന്‍ വിളിച്ചു. സുമേഷിന്റെ സ്വരമായിരുന്നില്ല അപ്പോള്‍ പുറത്തു വന്നത്.അവള്‍ തിരിഞ്ഞു നോക്കി.അപ്പോള്‍ അവന്റെ ധൈര്യം ഒന്ന് കൂടെ ചോര്‍ന്നു. തൊട്ടടുത്തുള്ള സുമയ്യയൊന്നും സുമേഷിന്റെ ചിത്രത്തിലെ ഉണ്ടായിരുന്നില്ല. സുമേഷിന്റെ മുഖഭാവം കണ്ടത് കൊണ്ടാണോ എന്നറിയില്ല സുമയ്യ കുറച്ചു മുന്നോട്ടു നടന്നു നീങ്ങി ."എന്താ സുമേഷ് !!..എന്താ കാര്യം ? " പ്രിയ ചോദിച്ചു . " അത് ..അത് ..എന്റെ..മൊബൈല്‍ ....നീ ഇന്നലെ വിളിച്ചാരുന്നോ..?". പൂര്‍ണതയില്ലാത്ത വാക്യം എങ്ങനെയോ ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു ഒപ്പിച്ചു . ഇത്തിരി നാണം കലര്‍ന്ന ചിരിയോടെ ഒരു മൂളലും മൂളി അവള്‍ സുമയ്യേ അവിടെ നില്‍ക്കു എന്നും പറഞ്ഞു ഓടി.

        സുമേഷിന്റെ മനസ്സില്‍ സന്തോഷമാണ് തോന്നിയത്. എങ്കിലും തന്റെ സ്വരം ഇടറിയത് അവള്‍ ശ്രദ്ധിച്ചു കാണുമോ എന്നവന്റെ മനസ്സിനോടവന്‍ വീണ്ടും വീണ്ടും ആരാഞ്ഞു. ലോകത്തില്‍ ഏതൊരു പെണ്ണിനോടും എന്ത് സംസാരിക്കുന്നതിലും സുമേഷിനു ജാളിയത ഒന്നും ഇല്ല. എങ്കിലും പ്രിയക്ക് മുന്നില്‍ എത്തുമ്പോള്‍ കൂട്ടിവച്ച എല്ലാ ഊര്‍ജ്ജവും ചോര്‍ന്നു പോകും.

          ഇന്നലെ കോള്‍ വന്ന സമയവും മൊബൈലിന്റെ റേഞ്ചും നോക്കി സുമേഷ് എങ്ങും പോകാതെ അവന്റെ വീട്ടു പറമ്പിലെ കോണിയില്‍ പോയിരുന്നു. ഇന്നലത്തെതില്‍ നിന്ന് 10 മിനുട്ട് മുന്‍പേ തന്നെ കോള്‍ വന്നു. ഇത്തവണ അത് മിസ്‌ കോള്‍ ആയിരുന്നില്ല. നാലഞ്ചു റിങ്ങുകള്‍ക്ക് ശേഷം സുമേഷ് ഫോണ്‍ എടുത്തു "ഹലോ ഹലോ .." അങ്ങേതലയ്ക്കല്‍ ആരും ഒന്നും മിണ്ടിയില്ല. ഫോണ്‍ ഡിസ് കണക്റ്റ് ആയ്..സുമേഷ് നിരശനായ്. 5 മിനുടുകള്‍ക്കു ശേഷം ഫോണ്‍ വീണ്ടും റിംഗ് ചെയ്തു..ഇത്തവണ 2 റിങ്ങുകള്‍ക്കുള്ളില്‍ തന്നെ സുമേഷ് ഫോണ്‍ എടുത്തു. "ഹലോ സുമേഷ് ഞാനാ പ്രിയ ...നേരത്തെ അമ്മ പെട്ടെന്ന് വന്നു അതാണ്‌ ഒന്നും മിണ്ടാതെ കട്ട്‌ ചെയ്തത് ട്ടോ ..സോറി " സുമേഷിനു അതിയായ സന്തോഷം ആയ്..അവനതു പുറത്തു കാണിച്ചില്ല ..ഇത്തവണ സുമേഷിന്റെ സ്വരം ഉറച്ചതായിരുന്നു.അല്പമെങ്കിലും ഇടറിയതും നാണിച്ചതും പ്രിയയുടെ സ്വരത്തിനായിരുന്നു.

         പിന്നെ പിന്നെ ഈ ഫോണ്‍ വിളി എന്നും തുടര്‍ന്നു. അപ്പോഴും ഇഷ്ടത്തെ കുറിച്ച് രണ്ടു പേരും ഒന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ പ്രിയയുടെ ഭാഗത്ത്‌ നിന്ന് തന്നെ അവളെ കല്യാണം കഴിക്കാമോ എന്നാ ഒരു ചോദ്യം വന്നു.കേള്‍ക്കാന്‍ ഒരു പാട് ആഗ്രഹിച്ച ഒരു ചോദ്യമായിരുന്നു സുമേഷ് അത്. എന്നാലും അതിനൊരു മറുപടി കൊടുക്കാന്‍ അവന്‍ ഭയന്നു. എന്‍ട്രന്‍സ്‌ കൊച്ചിങ്ങിനു പോകുന്ന പ്രിയ പഠിക്കാന്‍ മിടുക്കി ആയിരുന്നു . എന്ത് വന്നാലും അവളുടെ അച്ഛന്‍ അവളെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കും പോരാതെ നാട്ടിലെ തന്നെ വലിയ പണക്കാരനും പ്രമാണിയും ആയിരുന്നു പ്രിയയുടെ അച്ഛന്‍. സുമേഷ് ആണേല്‍ പഠിത്തത്തില്‍ വെറും ആവറേജ് ആയ ഒരു ബി കോം കാരന്‍ . അവന്റെ വീടും ചുറ്റുപാടും ആണേലും പ്രിയുടെ അച്ഛന്റെ മുന്നില്‍ ഒന്നുമല്ല.

          ഈ ഫോണ്‍ വിളിയുടെ കൂടെ തന്നെ അവന്റെ ഉള്ളിലെ അപകര്‍ഷതാ ബോധവും വളര്‍ന്നു . അത് കാരണം അവനവന്റെ സ്നേഹം അവളില്‍ നിന്ന് മറച്ചുവയ്ക്കാന്‍ തുടങ്ങി. അവന്‍ മറച്ചു വയ്ക്കുന്നതിനു പതിന്‍ മടങ്ങായ് പ്രിയയുടെ സ്നേഹം അവള്‍ പ്രകടമാക്കാനും തുടങ്ങി. ഒടുവില്‍ അവള്‍ക്കു സുമേഷിനെ കാണാതെ സംസാരിക്കാതെ വയ്യെന്നായ് കാര്യങ്ങള്‍. എങ്ങനെയോ ഈ കാര്യങ്ങളെല്ലാം നാട്ടിലും ചിലരൊക്കെ അറിഞ്ഞു. പ്രിയുടെ അച്ഛന്റെ ചെവിയിലും എങ്ങനെയോ ഇതെത്തി. അയാള്‍ പ്രിയയോടു അതിനെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ മട്ടും ഭാവത്തില്‍ നിന്നും പ്രിയക്ക് ഊഹിച്ചെടുക്കാന്‍ സാധിച്ചു.
അന്ന് വൈകുന്നേരം അവള്‍ അവനെ വിളിച്ചു. പതിവിലും ഗൗരവത്തില്‍.
ആയിരുന്നു അവള്‍. ഞാന്‍ നിന്റെ കൂടെ ഇറങ്ങി വരട്ടെ സുമേഷ് എന്നവളവനോട് ചോദിച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ സുമേഷ് വലഞ്ഞു. സുമേഷിനപ്പോഴും കല്യാണമൊക്കെ വിദൂര സ്വപ്നമായിരുന്നു. എങ്കിലും ലോകത്ത് അവന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന പെണ്ണാണ്‌ കൂടെ വരട്ടേ എന്ന് ചോദിക്കുന്നത്. എങ്കിലും വ്യക്തമായ് ഒന്നും അവനു പറയാനായില്ല അവളോട്‌.

          അന്ന് ആ ഞായറാഴ്ച തൊഴാന്‍ പോയ സുമേഷിനെ അമ്പലത്തില്‍ വച്ച് പ്രിയയുടെ അമ്മ കണ്ടു . സുമേഷ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അവരുടെ മുന്നില്‍ തന്നെ പെട്ടുപോയ് . " പ്രിയക്ക് ഇന്ന് നല്ലൊരു ആലോചന വരണുണ്ട് .... എന്ജിനീയരാണ് ചെക്കന്‍ ... നീ പറഞ്ഞാല്‍ മാത്രമേ പ്രിയ അവളെ കാണാന്‍ പോലും കൂട്ടാക്കൂ എന്നെനിക്കറിയാം..നീ അവളോട്‌ ഒന്ന് പറയണം . ഇതൊരു അമ്മയുടെ അപേക്ഷയാണ് ..ഈ നടയുടെ മുന്നില്‍ വച്ചാണ് മോനേ ഞാന്‍ ഈ പറയണേ ..നീ അവളെ മറക്കണം. എന്റെ മോന് അവളെക്കാള്‍ നല്ല ഒരു പെണ്ണിനെ തന്നെ കിട്ടും..അവളുടെ അച്ഛന്റെ വാശി നിനക്കറിയുന്നതല്ലേ സുമേഷേ" ..അത്രയും പറഞ്ഞപോഴേക്കും ആ അമ്മ വിതുമ്പി പോയ്‌ ..ആ വിതുമ്പലിന് മുന്നില്‍ സുമേഷ് നിസ്സഹായനായ് .

          തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ പാത വരമ്പുകളൊക്കെ അവന്റെ നിറ കണ്ണുകളില്‍ അവ്യക്തമായ്‌ സുമേഷിനു തോന്നി. അവന്‍ ഭൂമിയില്‍ ഏറ്റവും ഇഷ്ടപെടുന്ന സ്വന്തമാക്കാന്‍ മറ്റെതിനെക്കാളും ആഗ്രഹിക്കുന്ന ഒരാളെ മറക്കണം. മറന്നാല്‍ മാത്രം പോരാ അതില്‍ നിന്ന് പ്രിയയെ പിന്തിരിപ്പിക്കേണ്ട ഭാരിച്ച ദൗത്യവും തന്നില്‍ സമര്‍പ്പിതം.

              തന്നെ കാണാന്‍ ഒരുത്തന്‍ വരുന്നുണ്ടെന്ന വിവരം സുമേഷിനെ അറിയിക്കനായ് അവള്‍ ഫോണ്‍ ചെയ്തു. അവള്‍ കാര്യം പറഞ്ഞപ്പോള്‍ അവന്റെ ഉള്ളു വിങ്ങുകയായിരുന്നു. എങ്കിലും അവന്‍ ഉള്ള ശക്തി സംഭരിച്ചു പറഞ്ഞു. " ആഹാ ...!! എന്‍ജിനിയര്‍ ചെക്കന്‍ ആണോ ? ...നിനക്ക് നന്നായ് ചേരുമല്ലോ ..!!".." സുമേഷ് ഞാന്‍ തമാശ പറയണതല്ല ..കാര്യമായിട്ടാ .." അവള്‍ ഗൗരവത്തോടെ പറഞ്ഞു. "ഞാനും കാര്യമായിട്ടാ പറയണേ ..തനിക്കെന്താ വട്ടുണ്ടോ ?..എനിക്കെന്തു കല്യാണം ഇപ്പൊ.?..ഇതൊക്കെ ഒരു തമാശ അല്ലേ..? ഞാന്‍ ഇതൊക്കെ അത്രയേ കണ്ടുള്ളൂ പ്രിയാ " ഏതോ ഒരു ശക്തിയില്‍ സുമേഷ് ഇത്രയും പറഞ്ഞു ഒപ്പിച്ചു. " പ്രിയ ഇന്നെനിക്കു അല്പം തിരക്കുണ്ട്‌...ഫ്രണ്ട്സിന്റെ കൂടെ സിനിമയ്ക്ക് പോകണം ..വൈകുന്നേരം ഞാന്‍ ഉണ്ടാകില്ല " എന്നും കൂടി പറയാന്‍ സുമേഷ് മറന്നില്ല.

         ഈ വാക്കുകള്‍ പ്രിയുടെ ഹൃദയത്തില്‍ തുളച്ചു കയറുകയാരുന്നു. നില്‍ക്കുന്ന മണ്ണ് ഒലിച്ചു പോകണ ഒരു പ്രതീതി ആയിരുന്നു അവളില്‍. ഒന്നും അവള്‍ക്കു പറയാന്‍ പറ്റിയില്ല. സുമേഷ് ഒരിക്കല്‍ പോലും തന്നെ ഇഷ്ടമാനെന്നോ കല്യാണം കഴിക്കുമെന്നോ തന്നോട് പറഞ്ഞിട്ടില്ല. എങ്കില്‍ പോലും മനസ്സില്‍ താന്‍ അവനെ എന്നോ ഉറപ്പിച്ചു പോയതാ. ഒടുവില്‍ സുമേഷിന്റെ പിന്തിരിയലും അവളുടെ അമ്മയുടെ കണ്ണുനീരും അച്ഛന്റെ ആഭിജാത്യത്തിനും മുന്നില്‍ ആ എന്‍ജിനീയര്‍ പയ്യനെ കെട്ടാന്‍ അവള്‍ക്കു വഴങ്ങി കൊടുക്കേണ്ടി വന്നു.
കാലം കുറെ കഴിഞ്ഞു പോയ്‌ .അന്ന് ബീ കോം കംപ്ലീട്ടു ചെയ്തു ബോംബെയ്ക്ക് വണ്ടി കയറിയതാണ് സുമേഷ് . പ്രിയയുടെ വിവാഹ സമയം നാട്ടില്‍ നില്‍ക്കുവാനുള്ള ശക്തി പോലും അവനുണ്ടായിരുന്നില്ല.എന്നും നഷ്ടബോധങ്ങളുടെ സ്മരണയില്‍ അവന്‍ ജീവിച്ചു . അതിനിടയില്‍ അവന്റെ അനിയനെ പഠിപ്പിച്ചു ഒരു എന്‍ജിനീയര്‍ ആക്കാനും അവന്‍ മറന്നില്ല . ഒരു ദിവസം അവന്റെ അനിയന്‍ കൂടെ പഠിക്കണ ഒരു കുട്ടിയെ തനിക്കിഷ്ടമാനെന്ന കാര്യം സുമേഷിനോട് പറഞ്ഞു.

              സുമേഷ് പിന്നീട് മറുത്തൊന്നും ചിന്തിച്ചില്ല. അവന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം സ്വന്തം അനുജന്റെ ജീവിതത്തിലും ഉണ്ടാകരുതെന്ന് അവന്‍ ആഗ്രഹിച്ചു. ഈ ഒരു വിധി എങ്കിലും തന്നാല്‍ മാറ്റി എഴുതണമെന്നു സുമേഷിനു തോന്നി. അവനാ കല്യാണത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങള്‍ക്കും മുന്നില്‍ നിന്നു . എതിര്‍പ്പുകള്‍ എല്ലാം കാറ്റില്‍ പറത്താന്‍ ഉള്ള ശക്തി ഇന്നെവിടുന്നോ സുമേഷിനു വീണു കിട്ടി. അതിന്റെ ഒരംശം അന്ന് കാണിച്ചിരുന്നെങ്കില്‍ ചിലപ്പോ പ്രിയ അവന്റെ കൂടെ കാണുമായിരുന്നു. സുജിത്തിന്റെ കല്യാണം ആര്‍ഭാടമായ്‌ തന്നെ നടത്താന്‍ അവന്‍ തീരുമാനിച്ചു. ചേട്ടന്‍ നില്‍ക്കുമ്പോള്‍ അനിയന്റെ കല്യാണം എന്നൊക്കെ നാട്ടുകാര്‍ പിറുപിറുത്തു. സുമേഷിന്റെ അച്ഛന്‍ പോലും അവനെ ഒരു പാട് നിര്‍ബന്ധിച്ചെങ്കിലും അന്നവനെല്ലാം പുഷ്പം പോലെ തട്ടി മാറ്റി.

               ആര് വര്‍ഷത്തിനിടയില്‍ പ്രിയയെ കുറിച്ച് അറിയാനോ കാണാനോ സുമേഷ് ഒരിക്കല്‍ പോലും ശ്രമിച്ചില്ല . അവളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എപ്പോഴോ ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ സുമയ്യ പറഞ്ഞു അവള്‍ US ഇല്‍ സ്ഥിരതാമസം ആണെന്ന് അവന്‍ അറിഞ്ഞായിരുന്നു.

                  അങ്ങനെ സുജിത്തിന്റെ കല്യാണ ദിവസം വന്നു. കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ സുമേഷ് തന്നെ ആയിരുന്നു മുന്നില്‍. കല്യാണ തിരക്കില്‍ അവിടെ കിടന്നു ഉച്ചത്തില്‍ കരയുന്ന ഒരു സുന്ദരി കുട്ടി സുമേഷിന്റെ കണ്ണില്‍ പതിച്ചു. തന്റെ അമ്മയെ കാണാന്‍ കരയുന്ന ആ കുട്ടിയേയും എടുത്തു സുമേഷ് അവളുടെ അമ്മ ഇരിക്കുന്നെന്നു പറഞ്ഞ റൂമിലേക്ക്‌ പോയ്‌. അവളെ കണ്ടതും സുമേഷ് ഒരു നിമിഷം നിശ്ചലനായ് . തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയ . കാലം അവളില്‍ ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല.
             
                 മുഖത്ത് ഒരു ചിരി വരുത്തുവാന്‍ സുമേഷ് ശ്രദ്ധിച്ചു. " അനിലേട്ടാ ഇതാണ് ഞാന്‍ പറഞ്ഞിരുന്ന സുമേഷ് . സുമേഷ്.... ഇതാണ് എന്റെ ഹസ്ബന്റ് . കല്യാണ സമയത്ത് നീ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ ? ഇതാണെന്റെ മോള്‍ ..നാട്ടില്‍ വന്നപ്പോഴാണ് സുജിത്തിന്റെ കല്യാണം ഉള്ളതരിഞ്ഞേ ...എല്ലാരേയും ഒന്ന് കൂടെ കാണാലോ എന്ന് തോന്നി ". അവളൊരു കൂസലുമില്ലാതെ അങ്ങനെ സംസാരിച്ചു. " ഹലോ അനില്‍..ഞാന്‍ അല്പം തിരക്കിലാണ് ..ഭക്ഷണം കഴിച്ചേ പോകാവൂ.....ഞാനിപ്പോ വരാം" എന്നും പറഞ്ഞു സുമേഷ് അവിടുന്ന് പിന്‍വാങ്ങി. പ്രിയയുടെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഇല്ല . അവള്‍ തികച്ചും സന്തോഷവതിയാണ്.
.
                          കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ സുമേഷ് തന്റെ പുതിയ ലോകമായ ബോംബെയിലേക്ക് വണ്ടി കയറി. യാത്രയ്ക്കിടയില്‍ പ്രിയുടെ സംസാരം വീണ്ടും വീണ്ടും അവന്റെ ചെവിയില്‍ ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു. തന്നോടുള്ള പ്രതികാരം തീര്‍ക്കുവാനാണോ യാതൊരു ഭാവഭെദവുമില്ലാതെയ് തികച്ചും സന്തോഷവതിയെ പോലെ തന്നോട് അവള്‍ സംസാരിച്ചത്.
സത്യത്തില്‍ താന്‍ എന്ത് തെറ്റാണ് ചെയ്തത് . വേറെ പലര്‍ക്കും വേണ്ടി തന്റെ ഇഷ്ടങ്ങള്‍ കൈ വെടിഞ്ഞതോ ..സ്നേഹിക്കാന്‍ അറിയില്ലാ എന്ന് സ്വയം വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതോ ..ഒടുവില്‍ കൂട്ടി കിഴിച്ചപ്പോള്‍ തന്റെ ജീവിതം മാത്രം ശൂന്യം ..ആ ശൂന്യതയിലും തന്റെ മാത്രമായിരുന്ന പ്രിയയെ കുറിച്ച് ഒരായിരം നിറമുള്ള ഓര്‍മ്മകളുമായ് അവളെ അപ്പോഴും സ്വന്തമായ് കിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ അവനിപ്പോഴും മരിച്ചു ജീവിക്കാന്‍ തയ്യാറാണ് ...ആ ഓര്‍മ്മകള്‍ അവനില്‍ നിന്നും തിരിച്ചു വാങ്ങാന്‍ സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ലല്ലോ എന്നുള്ള ഒരാശ്വാസമായിരുന്നു അവനു .
                  വണ്ടി ബോംബയിലെത്തി ..വീണ്ടും അവന്‍ യാന്ത്രികമായ ജീവിതത്തിലേക്ക് കടന്നു...എന്നത്തേയും പോലെയുള്ള ആരോ മാറ്റി വരയ്ക്കണ ജീവിതത്തിലേക്ക് താനായ് അടിമപെട്ട് പോകുന്നത് പോലുള്ള ജീവിതം.

അവള്‍


ഒരു നോക്ക് പോലും കണ്ടിടാത്തവള്‍
ഒരു വാക്ക് പോലും മിണ്ടിടാത്തവള്‍
ഒരു യുഗമായ്‌ ഞാന്‍ കാത്തു നില്‍ക്കുന്നവള്‍
എന്ന് വരുമവള്‍ എന്ന് വന്നു ചേരുമവള്‍

ആരാണവള്‍ എന്നറിയുമെങ്കില്‍
ഒരു വാക്ക് മിണ്ടിടാന്‍ കൊതിച്ചിടുന്നുവെന്‍ മനം
ഇടവഴിയില്‍ ഞാന്‍ കാണുമാ മുഖങ്ങളില്‍
അവളുടെയാ മുഖം ഉണ്ടായിരിക്കുമോ ..

ഇന്ന് ഞാന്‍ കേള്‍ക്കുമീ മധുര ഗാനങ്ങളില്‍
അറിയുന്നു ഞാനവളുടെ സ്വരചലനം
ഇന്ന് ഞാന്‍ പാടുമീ രാഗ ഗാനങ്ങളില്‍
പല്ലവി ചേര്‍ക്കുവാന്‍ വന്നിടുമെന്നുവള്‍

അറിയാത്ത കാണാത്ത രൂപമാണെങ്കിലും
എന്നും വരച്ചിടും പുതു പുതു ചിത്രങ്ങളെന്‍ മനതാരില്‍
ചന്ദ്രനേക്കാള്‍ ശോഭയാണവള്‍ക്ക്
സൂര്യനെക്കാള്‍ പ്രഭയാണവൾക്ക്
എന്റെ മൌനങ്ങള്‍ പോലും മിണ്ടാന്‍ കൊതിക്കുന്നു നിന്നോട്
എന്റെയീ വലം കൈ തുടിക്കുന്നു നിന്‍ കരം ചേര്‍ക്കുവാന്‍

എങ്കിലും അറിയുന്നില്ല ഞാന്‍ ആരെന്നവള്‍
എന്ന് വരുമെന്നരികില്‍ എന്നും അറിയുന്നില്ല ഞാന്‍
എങ്കിലും നിനക്ക് മാത്രമായ്‌ ഞാന്‍ കാത്തിരിക്കും
പലരും കടന്നു പോകുമീ വീഥിയില്‍ ഏകനായ്
നിന്നെ കുറിച്ചുള്ളൊരാ വര്‍ണ്ണ സ്വപ്‌നങ്ങള്‍ തന്നെ
ഇന്നെനിക്കീ വെയില്‍ വീഥിയില്‍ ഒരു കുട ചൂടി തന്നിടും

എങ്കിലും എന്‍ മനം കേഴുന്നു പ്രണയിനീ
എവിടെയാണ് എവിടെയാണ് ...എവിടെയാണ് നീ..?


          ****************************************

ആ സ്വര്‍ഗ്ഗമെവിടെ..?


സ്വപ്നങ്ങളില്‍ ജീവിക്കുമെന്‍ സുവര്‍ണ്ണ സുന്ദരീ
പോയിടാം നമുക്കങ്ങു ദൂരെയൊരു സ്വര്‍ഗ്ഗത്തില്‍
സഹയാത്രികരായ് വരുമെന്നരുമ സോദരീസോദരരും
മരണമില്ലാത്തൊരാ മധുര സംഗീതവും കൂട്ടിനായ്

പാടുവാനറിയാത്തൊരെനിക്കായ് എന്തിനു നീ
പാഴ്ശ്രുതി ചേര്‍ക്കുന്നു ഇന്നീ കാണുന്നൊരു ഭൂമിയില്‍
എങ്കിലും സുന്ദരമായിടുമെന്‍ പാഴ്രവം
സ്വര്‍ഗ്ഗത്തില്‍ നീ എന്നോടു ചേര്‍ന്നാടുകില്‍

തേടുകയാണു ഞാനുമെന്‍ സോദരീസോദരരും
പിന്നെയെന്‍ സ്വപ്ന സുന്ദരിയുമാ സ്വര്‍ഗ്ഗത്തെയ്
അറിയുകില്ല നമുക്കാര്‍ക്കും അങ്ങൊട്ടുള്ളൊരാ മാര്‍ഗ്ഗം
നമ്മുടെയീ ജീവിതം തന്നെയാണോ അങ്ങോട്ടെക്കുള്ളൊരാ മാര്‍ഗ്ഗം???

വൃഥാവിലാണെങ്കിലും ചിന്തിച്ചു കൂട്ടിടും
നമ്മള്‍ തേടുമൊരാ സ്വര്‍ഗ്ഗം ഈ ഭൂമിയിലൊന്നു വന്നെങ്കില്ലെന്ന്‌...
  
         *********************************************

മനുഷ്യന്‍ തീര്‍ക്കുമീ ചങ്ങലകള്‍


എത്ര കാലം എത്ര ദൂരം ഈ യാത്ര
തുടരുമെന്നെനിക്കറിയില്ല...
എങ്കിലും തിരിച്ചറിയുന്നു ഞാന്‍ യാത്രയില്‍ നിന്‍ സാന്നിദ്ധ്യം
മിണ്ടിയില്ലൊരു വാക്കു പോലും നിന്നോടു ഞാന്‍
എങ്കിലും എന്നന്തരാത്മാവ് കട്ടെടുത്തുവോ നീ..??
ആരു പണിതീ ചങ്ങല കെട്ടുകള്‍
പച്ചയാം മനുഷ്യനോ അതോ ദൈവമോ..??
ഒരു വേളയെങ്കിലും ആശിച്ചു പോകുന്നു
എല്ലാം പൊട്ടിച്ചെറിഞ്ഞൊന്നു സ്വതന്ത്രനാകുവാന്‍
എന്തിനീ ചങ്ങലകെട്ടുകള്‍ക്കുള്ളില്‍ തളയ്ക്കപെടണം
ദൈവം കനിഞ്ഞു നല്‍കിയൊരീ എക ജന്മം
എല്ലാ ഉയരവും കാല്‍ക്കീഴിലെന്നു നടിക്കുമീ മനുജനെ
അത്യുന്നതങ്ങളില്‍ ആടി തിമിര്‍ക്കുന്ന പറവകള്‍ നോക്കി ചിരിക്കയാകാം
മതി ഇല്ലാത്തൊരീ പറവക‍ള്‍ക്കു താഴ്ന്നും ഉയര്‍ന്നും ചരിഞ്ഞും മലര്‍ന്നും പറക്കാം
ബന്ധനങ്ങളില്ലവര്‍ക്കു ബന്ധുക്കളുമില്ലവര്‍ക്കു
ബന്ധിതരാകുവാനവരായ് തീര്‍ത്തി‍ല്ലൊരു നിയമ സംഹിതയും
ആര്‍ക്കുവേണ്ടി പണിയുന്നു നാം ഈ മതില്‍ കെട്ടുകള്‍
ഭാഷയും വേഷവും ജാതിയും മതവും പണവും കൊണ്ടുള്ള ഈ കരിങ്കല്‍ ഭിത്തികള്‍..
നമ്മള്‍ തീര്‍‍ത്തൊരീ ചങ്ങലകളെല്ലാം അറുത്തു മാറ്റി ചിറകുകളില്ലാതെ
പറന്നുല്ലസിക്കുവാന്‍ എന്നു കഴിയും നമുക്കീ ഭൂമിയില്‍..???

     *********************************************

എന്റെ ദേവാലയം


പിറന്നു വളര്‍ന്നൊരീ നാടാണെനിക്കു ദേവാലയം
കൈ പിടിച്ചുയര്‍ത്തിയൊരെന്‍ പ്രിയരാണെനിക്കു ദൈവങ്ങള്‍
മഴയ്ക്കും വെയിലിനും കാറ്റിനും എവിടെയുണ്ടീയിത്ര
മധുരം എന്റെ നാട്ടിലെയെന്നപോല്‍
ഞാന്‍ എന്റെ ദേവാലയത്തില്‍ വെറുമൊരു വിരുന്നുകാരനായിടുമ്പോള്‍
ഇന്നീ സ്മരണകള്‍ക്ക് പതിന്മടങ്ങേറിയിടും മാധുര്യം.

പച്ചപ്പു നിറഞ്ഞ വയലേലകള്‍ക്കിടയില്‍ തീര്‍ത്തൊരാ
പാത വരമ്പുകളിലൂടെ നെല്‍ മണി കതിരിനെ തലോടി നടന്നതും
മഴയില്‍ തീര്‍ത്തൊരാ തടം വെള്ളത്തിലെ ചെറു മീനുകളെ
ഇരു കൈ വെള്ളയ്ക്കിടയിലുമായ് കോരിയെടുത്തതും
അമ്പല കുളങ്ങളില്‍ മുങ്ങാന്‍ കുഴിയിട്ടു അക്കര പിടിച്ചതും
മഴതോര്‍ന്നതിന്‍ ശേഷമാ മാവിന്‍ ചില്ലയുടെ തുമ്പ് കുലുക്കി
കളി കൂട്ടുകാരനെ നനയിപ്പിച്ചതും
മേടമാസത്തില്‍ അതിഥികളായ് വരുന്നൊരാ
മാട പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുത്തതും..
എല്ലാമെല്ലാം ഇന്നെനിക്കു സ്വന്തമായൊരെന്‍ ദേവാലയ സ്മരണകള്‍

നഷ്ടമാണോ നേട്ടമാണോ ഈ സ്മരണകള്‍
എന്നു വേര്‍തിരിച്ചെടുക്കാനറിയാതെ
ഇന്നീ മരുഭൂമിയില്‍ നിസ്സഹായനായ് ഞാനുമെന്‍ ദേവാലയ സ്മരണകളും....

   *********************************